Friday 14 December 2012

 
 
മക്ക: മക്കയില്‍ നടന്ന ആഗോള ഇസ്‌ലാമിക പണ്ഡിത സമ്മേളനത്തില്‍ പ്രുമുഖ മത പണ്ഡിതനും പട്ടിക്കാട് ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാളുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ശ്രദ്ധേയ സാന്നിധ്യമായി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പ്രത്യേക താല്‍പര്യ പ്രകാരം മുസ്‌ലിം വേള്‍ഡ് ലീഗിന്റെ (റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയ്യ) കര്‍മ്മ ശാസ്ത്ര വിഭാഗമായ ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ റാബിത്വയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച കര്‍മ്മ ശാസ്ത്ര ഉച്ചകോടിയിലാണ് ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സാമ്പത്തികം, കുടുംബം, ആരോഗ്യം എന്നീ മേഖലകളിലെ ആധുനിക പ്രശനങ്ങള്‍ക്ക് കര്‍മ്മ ശാസ്ത്ര പ്രതിവിധി തേടിക്കൊണ്ട് നടന്ന സമ്മേളനത്തില്‍ കാണാതായ വ്യക്തിയെ വിവാഹം ബന്ധം വേര്‍പ്പെടുത്തല്‍, അനന്തരാവകാശം വീതിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആധുനിക സാഹചര്യത്തില്‍ എത്ര കാലം കാത്തിരിക്കണമെന്ന സങ്കീര്‍ണ്ണ വിഷയമാണ് ആലിക്കുട്ടി മുസ്‌ലിയാര്‍ അവതരിപ്പിച്ചത്. അറബ് -ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും മറ്റുമായി തെരഞ്ഞെടുക്കപ്പെട്ട 37 ലോകോത്തര പണ്ഡിതന്മാരാണ് ഏഴ് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റാബിത്വയുടെ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
ആറു ദിവസം നീണ്ടു നിന്ന ഉച്ചകോടി അബ്ദുല്ല രാജാവിന്റെ പ്രതിനിധി മക്ക ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസല്‍ ആലുസഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയ്യ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്ലാ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അത്തുര്‍ക്കി, ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. സ്വാലിഹ് ബിന്‍ സാബിന്‍ അല്‍ മര്‍സൂഖി തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി

No comments:

Post a Comment